ന്യൂഡൽഹി: ഡി.ആർ.കോംഗോയിലെ എബോള വ്യാപനത്തിൽ നാലാമത്തെ പ്രവിശ്യയിലേക്കും രോഗം വ്യാപിച്ചതായി അധികൃതർ. ദക്ഷിണ സുഡാനും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കുമായും അതിർത്തി പങ്കിടുന്ന ഹൗട്ട്-യൂലെ ആണ് ഇപ്പോൾ നാലാമതായി രോഗബാധയുണ്ടായ പ്രവിശ്യ. ഇതോടെ ഏകദേശം 15 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന രാജ്യത്തിന്റെ മുഴുവൻ വടക്കുകിഴക്കൻ പ്രദേശത്തെയും രോഗം ബാധിച്ചതായി ഡി.ആർ. കോംഗോ അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 1,274 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 360 പേർ ഇതിനോടകം മരിച്ചതായാണ് റിപ്പോർട്ട്.
ഇട്ടൂരി പ്രവിശ്യയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച്, ഇവിടെ 1,165 കേസുകളും 301 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ, നോർത്ത് കിവു, സൗത്ത് കിവു എന്നീ രണ്ട് പ്രവിശ്യകളെയാണ് രോഗം ബാധിച്ചിരുന്നത്. അതിർത്തി കടന്ന് യുഗാണ്ടയിലും 20 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എബോള ബാധിച്ച് മരിച്ചവരുടെ ശരീരവുമായി സമ്പർക്കം പുലർത്തുന്ന ശവസംസ്കാര ചടങ്ങുകളിലൂടെയാണ് രോഗവ്യാപനം ഏറെയെന്ന് അധികൃതർ വ്യക്തമാക്കി. ഡിആർസിയിലും ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും സംസ്കാര ചടങ്ങുകൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ്. ഈ സമയത്ത് മൃതദേഹവുമായി അടുത്ത സമ്പർക്കവും ഉണ്ടാകാറുണ്ട്. ഇതാവാം രോഗവ്യാപനത്തിന്റെ പ്രധാനകാരണമെന്ന് കരുതുന്നുണ്ട്. രോഗബാധിതരായവരുടെ മൃതദേഹങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ കേന്ദ്രങ്ങളിൽ സംഘർഷാവസ്ഥ ഉണ്ടാകുന്നതും സ്ഥിരമാണ്.
