കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഏഴ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ ഉടനടി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി തിങ്കളാഴ്ച ഉത്തരവിട്ടു. കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു പ്രമുഖ മെഡിക്കൽ സെന്റർ തുടരന്വേഷണത്തിനായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഒരു മെഡിക്കൽ സെന്റർ, ക്ലിനിക്, ഫിസിയോതെറാപ്പി സെന്ററുകൾ, ഹോം ഹെൽത്ത് കെയർ സർവീസ് കമ്പനികൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ സാൽമിയയിലുള്ള പ്രമുഖ മെഡിക്കൽ സെന്ററിനെതിരെയാണ് മെഡിക്കൽ ലയബിലിറ്റി അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമായ യോഗ്യതയോ ഔദ്യോഗിക ലൈസൻസോ ഇല്ലാത്ത വ്യക്തികൾ രോഗികളെ ചികിത്സിക്കുന്നു എന്നതാണ് പരിശോധനയിൽ കണ്ടെത്തിയ ഏറ്റവും ഗുരുതരമായ നിയമലംഘനം. സിവിൽ ഐഡി കാർഡിൽ ‘സെയിൽസ് റെപ്രസെന്റേറ്റീവ്’ എന്ന് രേഖപ്പെടുത്തിയ ഒരു ജീവനക്കാരൻ ഈ മെഡിക്കൽ സെന്ററിൽ രോഗികളെ പരിശോധിക്കുകയും അവർക്ക് മെഡിക്കൽ ഉപദേശങ്ങൾ നൽകുകയും കൂടാതെ ബോട്ടോക്സ് , ഫില്ലർ കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി.
ബോട്ടോക്സ്, ഫില്ലർ കുത്തിവെപ്പുകൾ എടുത്തത് ‘സെയിൽസ് റെപ്രസെന്‍റേറ്റീവ്; ഗുരുതര നിയമലംഘനം
