തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ കവി കെ. സച്ചിദാനന്ദൻ. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അവർ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവർക്ക് നല്‍കുന്നത്. അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവാണെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടുവിട്ട് ഇവിടെ വന്ന് പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും മുഖ്യമന്ത്രി ഓർക്കണമായിരുന്നു.
തികച്ചും ലജ്ജാകരമായ പ്രസ്താവനയാണ് വി. ഡി സതീശൻ നടത്തിയതെന്നും, അത് പിന്‍വലിക്കേണ്ടതാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. കേരളത്തിലെ നിർമ്മാണ മേഖലയിലാകെ ഇതരസംസ്ഥാന തൊഴിലാളികളാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
നിലവിൽ 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ കേരളത്തിലുണ്ടെന്നും, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും, മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനമെന്നും മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ സാ ശക്തമായ വിമർശനം ഉയരുകയായിരുന്നു. മുഖ്യമന്ത്രിയുടേത് വംശീയതയും അപരവിദ്വേഷവും (സെനോഫോബിയ) നിറഞ്ഞ ഭാഷയാണെന്നാണ് പ്രധാന വിമർശനം.
