അബൂദബി: ഉച്ചവിശ്രമ നിയമ ലംഘനങ്ങൾ കർശനമായി നേരിടുമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). നിയമ ലംഘനങ്ങൾക്ക് കമ്പനികൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വെച്ച് പിഴ നൽകേണ്ടിവരും. ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെടുന്ന കേസുകളിൽ ഭരണപരമായ പിഴ 50,000 ദിർഹം വരെയാകാമെന്ന് അധികൃതർ പറഞ്ഞു
ലംഘനങ്ങളുടെ തീവ്രതയും ആവർത്തനവും അനുസരിച്ച്, സ്ഥാപനത്തിന്റെ ഫയൽ താൽക്കാലികമായി നിർത്തിവയ്ക്കുക, MoHRE ടയർ സിസ്റ്റത്തിൽ തരംതാഴ്ത്തുക, തൊഴിലാളിക്ക് പരിക്കേൽക്കുകയോ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുക എന്നീ നടപടികളുമുണ്ടായേക്കും.
ജൂൺ 15 ന് തുടങ്ങിയ ഉച്ചവിശ്രമ നിയമം സെപ്റ്റംബർ 15 വരെയാണ് പ്രാബല്യത്തിലുണ്ടാകുക. ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് നിരോധിക്കുന്നതാണ് നിയമം. താപനില കനത്ത സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നത്. തുടർച്ചയായ 22-ാം വർഷമാണ് ഇത് നടപ്പാക്കുന്നത്. വേനൽക്കാല മാസങ്ങളിൽ ഉയർന്ന താപനില മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഈ നയത്തിന്റെ ലക്ഷ്യം.പൊതുജനങ്ങൾക്ക് MoHRE യുടെ കോൾ സെന്റർ വഴി 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴിയോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
