ഇതിഹാസ ചരിതം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ‘രാമായണ’. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. 250 കോടിയ്ക്കാണ് ധർമ പ്രൊഡക്ഷൻസ് രാമായണ സ്വന്തമാക്കിയത് എന്നാണ് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനാണ്. നവംബറിൽ ദീപാവലി റിലീസായിട്ടാണ് രാമായണ പുറത്തിറങ്ങുന്നത്.
ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഒരു ഭാഗത്തിൽ 75 കോടിയാണ് നടന് ലഭിക്കുക. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി രണ്‍ബീര്‍ കപൂര്‍ വാങ്ങിയ പ്രതിഫലം 30-35 കോടിയായിരുന്നു. വന്‍ കുതിപ്പാണ് പ്രതിഫലത്തില്‍ രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഒരു ഭാഗത്തിനായി സായ് പല്ലവിയുടെ പ്രതിഫലം ആറ് കോടിയാണ്. രണ്ട് ചിത്രങ്ങള്‍ക്കുമായി സായ് പല്ലവി വാങ്ങുന്നത് 12 കോടിയാണ്. രാവണനായി അഭിനയിക്കുന്ന കന്നഡ സൂപ്പര്‍ താരം യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയാണ്. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയാണ് യഷിന് ലഭിക്കുക. ഹനുമാന്‍ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയെന്ന നിലയിലാണ്. രാമന്റെ സഹോദരന്‍ ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് ലഭിക്കുന്നത് നാല് കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് നേരത്തെ പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകൾ.
