ജക്കാർത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ച് ഇൻഡൊനീഷ്യ. വിദേശരാജ്യങ്ങളുടെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇൻഡൊനീഷ്യ നൽകുന്ന പരമോന്നത പുരസ്‌കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ ആണ് മോദിക്ക് നൽകുക.
രാജ്യത്തിന് നൽകിയ അസാധാരണമായ സംഭാവനകളെയും മികച്ച ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളെയും മുൻനിർത്തിയാണ് വിദേശ ഭരണാധികാരികൾക്ക് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇൻഡൊനീഷ്യൻ സന്ദർശനവേളയിൽ ജക്കാർത്തയിൽ വെച്ച് നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഈ പ്രഖ്യാപനം നടത്തിയത്. തുടർന്ന് നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ഗ്രീസ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 27രാജ്യങ്ങൾ അവരുടെ പരമോന്നത സിവിലിയൻ ബഹുമതികളും മറ്റ് പ്രമുഖ പുരസ്‌കാരങ്ങളും നൽകി നേരേന്ദ്ര മോദിയെ ആദരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇൻഡൊനീഷ്യയുടെ ബഹുമതി.
