കൊച്ചി: പരാജയത്തിൽ നിന്നും പാഠം ഉൾകൊള്ളുക എന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ തിരിച്ചറിയുകയും അതിനുള്ള പരിഹാരം കണ്ടെത്തുകയും വേണം. നിങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഒരു സംരംഭത്തിൽ മാത്രം നിക്ഷേപിക്കരുതെന്നും തന്റെ ബിസിനസ് തകർച്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. കാക്കനാട് സ്മാർട്ട് സിറ്റി കൊച്ചിയിലെ ലുലു ഐ.ടി. ടവറിൽ സ്കൂൾ ഓഫ് ഫ്യൂച്ചറിന്റെയും 2028 ബാച്ചിന്റെയും
ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന ലോകത്തിന് അനുസൃതമായി ഭാവി സംരംഭകരെയും യുവനേതാക്കളെയും വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള വിപണിയിലെ മാറ്റങ്ങൾ, പുതിയ വ്യവസായ സാധ്യതകൾ എന്നിവയിൽ വിദ്യാർഥികളെ വിദഗ്ധരാക്കുന്ന തരത്തിലാണ് സ്കൂൾ ഓഫ് ഫ്യൂച്ചർ വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടുത്തെ പ്രധാന കോഴ്സായ പിജിപി പ്ലസ് എംബിഎ പ്രോഗ്രാം ഫൗണ്ടേഴ്സ് ട്രാക്ക്, മാനേജ്മെന്റ് ട്രാക്ക് എന്നിങ്ങനെ രണ്ട് രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിട്ടുള്ള ഫൗണ്ടേഴ്സ് ട്രാക്ക് വഴി വിദ്യാർഥികൾക്ക് നിക്ഷേപ സമാഹരണത്തിനുള്ള സൗകര്യങ്ങൾ ലഭിക്കും.
കോർപ്പറേറ്റ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായുള്ള മാനേജ്മെന്റ് ട്രാക്കിലൂടെ 15 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
കൊച്ചി പോലുള്ള രാജ്യത്തെ ടയർ 2 ടയർ 3 സിറ്റികളിലെ കഴിവുള്ള വിദ്യാർത്ഥികൾക്ക് മികച്ച സംരംഭകരാകാൻ വേണ്ട സഹായമാണ് സ്കൂൾ ഓഫ് ഫ്യൂച്ചറിലൂടെ പ്രദാനം ചെയ്യുന്നതെന്ന് ചടങ്ങിൽ സംസാരിച്ച എക്സിക്യുട്ടിവ് ചെയർമാനും സഹസ്ഥാപകനുമായ ഡോ. ടോം എം ജോസഫ് പറഞ്ഞു. സാങ്കേതികവിദ്യയെ പുനർനിർവചിക്കുന്നവരായിരിക്കും ഭാവി ലോകത്തെ നയിക്കുക. അത്തരം ആളുകളെ സൃഷ്ടിക്കുന്ന സ്ഥാപനമാകും സ്കൂൾ ഓഫ് ഫ്യൂച്ചർ എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മികച്ച മനുഷ്യ വിഭവശേഷിയെ ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൂടുതൽ മികച്ചതാക്കാൻ സ്കൂളിന് കഴിയട്ടെയെന്ന് ചടങ്ങിൽ സംസാരിച്ച മുൻ അംബാസഡറും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ പ്രൊഫ.വേണു രാജാമണി ആശംസിച്ചു. ലുലു ഐ ടി പാർക്ക് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഗ്രൂപ്പ് ഡയറക്ടറും സി.ഒ.ഒയുമായ അബ്ദുൾ റഹ്മാൻ, സ്കൂൾ ഓഫ് ഫ്യൂച്ചർ സഹസ്ഥാപകരായ അക്ഷയ് മുരളീധരൻ, കൂമർ പ്രാന്തിക് ബറുവ, ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. ജെ. ലത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
