ദോഹ: ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ വന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെയും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. ജൂലൈ 6 മുതൽ പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. മുൻപ് പാനീയങ്ങളുടെ അളവ് മാത്രം നോക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നതെങ്കിൽ, ഇനി മുതൽ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക.
2026-ലെ രണ്ടാം നമ്പർ നിയമ ഭേദഗതി പ്രകാരമാണ് ഈ പുതിയ പരിഷ്കാരം.മധുരം ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ, ജ്യൂസുകൾ, വെള്ളമോ മറ്റ് പാനീയങ്ങളോ ചേർത്ത് കുടിക്കാൻ പാകത്തിൽ മാറ്റിയെടുക്കാവുന്നതും മധുരമുള്ളതുമായ ഉൽപ്പന്നങ്ങൾ, കോൺസെൻട്രേറ്റുകൾ, പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ തുടങ്ങിയവ പുതുക്കിയ നിയമപ്രകാരം നികുതി പരിധിയിൽ വരും. പാക്കറ്റുകളിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾക്ക് മാത്രമായിരിക്കും ഈ നികുതി ബാധകം. മധുരമുള്ള പാനീയങ്ങളുടെ സ്റ്റോക്ക് കൈവശമുള്ള എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും തങ്ങളുടെ പക്കലുള്ള ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ‘ധരീബ’ പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കേണ്ടതുണ്ട്. 2,00,000 ലിറ്ററിൽ താഴെ സ്റ്റോക്കുള്ളവർ ധരീബ പോർട്ടൽ വഴി സ്റ്റോക്ക് വിവരങ്ങൾ സമർപ്പിച്ചാൽ മാത്രം മതിയാകും. എക്സൈസ് നികുതി ഒടുക്കേണ്ടതില്ല.
2,00,000 ലിറ്ററോ അതിൽ കൂടുതലോ സ്റ്റോക്കുള്ളവർ തങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്ത റിപ്പോർട്ട് സമർപ്പിക്കുകയും, ബാധകമായ എക്സൈസ് നികുതി അടയ്ക്കുകയും വേണം. വലിയ തോതിൽ സ്റ്റോക്ക് ഉള്ള സ്ഥാപനമാണെങ്കിൽ പോലും അവയിലെ പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ നികുതി നൽകേണ്ടി വരില്ല. ഇടത്തരം അല്ലെങ്കിൽ ഉയർന്ന അളവിൽ പഞ്ചസാരയോ മധുരമോ ചേർത്ത പാനീയങ്ങൾക്ക് മാത്രമാണ് നികുതി നൽകേണ്ടി വരിക. ജൂലൈ 6 മുതൽ 90 ദിവസത്തിനകം സ്ഥാപനങ്ങൾ ധരീബ പ്ലാറ്റ്‌ഫോം വഴി ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. റിട്ടേൺ ഫയൽ ചെയ്ത് 30 ദിവസത്തിനുള്ളിൽ നികുതി തുക ഒടുക്കുകയും വേണം.
