കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ഷിബു ബേബി ജോണ്‍

ന്യൂഡൽഹി: കേരളത്തിലെ വന്യജീവി ശല്യത്തിനും കൃഷിനാശത്തിനും പരിഹാരം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തോട് കേന്ദ്രം വീണ്ടും വിമുഖത കാണിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. “കേരളത്തിൽ ഇപ്പോൾത്തന്നെ നിങ്ങൾ പന്നികളെ കൊന്നുകൊണ്ടിരിക്കുകയല്ലേ” എന്ന് ചോദിച്ച കേന്ദ്രമന്ത്രി, കേരളത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നതിന്റെ ചിത്രങ്ങൾ തനിക്ക് മുന്നിൽ നിരത്തിയതായും സംസ്ഥാന വനംവകുപ്പ് മന്ത്രി പറഞ്ഞു.

‘ഇവയെ തിന്നാൻ വേണ്ടിയാണോ കൊന്നുതള്ളുന്നത്’ എന്ന അർത്ഥത്തിൽ, അവസാനം “നിങ്ങൾ വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ” എന്ന് കേന്ദ്രമന്ത്രി ഹാസ്യരൂപേണ ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളം ഏറെ ഉറ്റുനോക്കുന്ന തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ മാത്രമാണ് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *