പാനൂരിലെ ആദിത്യയുടെ മരണം; ആണ്‍ സുഹൃത്ത് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന്

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ആണ്‍ സുഹൃത്ത് ശരണ്‍, ആദിത്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ആദിത്യ ശ്രമിച്ചതോടെയാണ് മര്‍ദനം. ശരണ്‍ ആദിത്യയെ കുറിച്ചു മോശം സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. തലശേരി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് മര്‍ദിച്ചത്. കഴിഞ്ഞ എട്ടാം തിയതി തലശേരി ബസ്റ്റാന്‍ഡ് പരിസരത്തുവെച്ച് മകളെ ശരണ്‍ മര്‍ദിച്ചിരുന്നുവെന്നാണ് ആദിത്യയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയിലും പറയുന്നത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുടുംബം ആരോപിച്ചിരുന്നു.

മര്‍ദനമേറ്റ് ഒരാഴ്ചക്ക് ശേഷമാണ് ആദിത്യയുടെ ആത്മഹത്യാശ്രമം. ഈ ദിവസങ്ങള്‍ക്കിടയില്‍ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

വിവാഹാലോചന വഴിയാണ് ഇരുവരും പരിചയത്തിലായത്. പത്ത് മാസം മുന്‍പ് ശരണ്‍ ആദിത്യയെ വിവാഹം ആലോചിച്ചു ചെന്നിരുന്നു. ആദിത്യയുടെ വീട്ടുകാര്‍ക്ക് താത്പര്യം ഇല്ലാത്തതിനാല്‍ വിവാഹം നടന്നില്ല. പിന്നീട് വീട്ടുകാരറിയാതെ ഇരുവരും സൗഹൃദത്തിലായി. എന്നാല്‍, യുവതിയുടെ മറ്റ് സൗഹൃദങ്ങളില്‍ ശരണിന് സംശയം ഉണ്ടായിരുന്നു. ബന്ധം വേണ്ടെന്ന് വച്ചപ്പോള്‍ ശരണ്‍ ആദിത്യയെ മര്‍ദിച്ചു. ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസിലെ ഗസ്റ്റ് ലക്ചററായിരുന്ന ആദിത്യ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യാ ശ്രമം നടത്തിയത്. അന്നുതന്നെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ആണ്‍സുഹൃത്തിനെതിരെ കേസെടുക്കുകയും ചെയ്തു. പിന്നാലെ ഒളിവില്‍ പോയ ശരണിനെ വീടിന് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *