പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് ധനസഹായം നല്കാന് തീരുമാനം. 11 ലക്ഷം രൂപ ധനസഹായം നല്കാൻ തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ സ്പോണ്സര് ചെയ്യും. ഗവിയില്‍ പ്രധാന ഇടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് ഔട്ട്പോസ്റ്റും സ്ഥാപിക്കും. ജനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
കൊല്ലപ്പെട്ട മേനകയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ മരണത്തിലെ ദുരൂഹത നീങ്ങൂ. യുവതി പീഡനത്തിന് ഇരയായി എന്ന സംശയത്തിലാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം ഗവിയിലെത്തിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംസ്കാരം .
