മെൽബൺ: ഇന്ത്യയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ കമ്പനി. ഓസ്ട്രേലിയയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഓസ്ട്രേലിയൻസൂപ്പർ ആണ് ഇന്ത്യയിൽ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ മുൻനിര വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. യോഗത്തിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് പോൾ സ്രോഡര് ആണ് പ്രഖ്യാപനം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കമ്പനിയുടെ വൻ നിക്ഷേപ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ മികച്ച സാമ്പത്തിക വളർച്ച ആഗോള നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയയുമായി വ്യാപാര, സാമ്പത്തിക മേഖലകളിൽ കൂടുതൽ സഹകരിച്ച് മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യയിലെ സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയിൽ എത്തിയത്. മെൽബണിലെ ഹോട്ടലിൽ വെച്ച് വൻ സ്വീകരണമാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തിനായി ഒരുക്കിയത്. ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.
