അര്‍ജന്റീന റഫറിമാരെ നിയമിച്ചതില്‍ ആശങ്കയില്ലെന്ന് ഫ്രാന്‍സ് കോച്ച് ദെഷോം

ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയില്‍ നിന്നുള്ള റഫറിമാരെയും ഒഫീഷ്യല്‍സിനെയും നിയോഗിച്ചതില്‍ തനിക്ക് ആശങ്കയില്ലെന്ന് ഫ്രാന്‍സ് മുഖ്യ പരിശീലകന്‍ ദിദിയര്‍ ദെഷോം. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് കോച്ച്നിലപാട് വ്യക്തമാക്കിയത്. മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍സിന്റെ ദേശീയതയോ പശ്ചാത്തലമോ കളിക്കളത്തിലെ തീരുമാനങ്ങളെ ബാധിക്കില്ലെന്നും ദെഷോം പറഞ്ഞു. റഫറിമാര്‍ തങ്ങളുടെ കര്‍ത്തവ്യം തികച്ചും നിഷ്പക്ഷമായും കൃത്യതയോടും കൂടി നിര്‍വഹിക്കുമെന്ന പൂര്‍ണ വിശ്വാസം ഫ്രഞ്ച് ക്യാമ്പിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം ബാഹ്യമായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടീമിന്റെ ശ്രദ്ധ തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പൂര്‍ണ ശ്രദ്ധ കളിയിലും തന്ത്രങ്ങളിലും മാത്രമാണ്.’ -ദിദിയര്‍ ദെഷോം പറഞ്ഞു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ നേതൃത്വത്തില്‍ അഞ്ച് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിലാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന്റെ ആവര്‍ത്തനമായ ഈ മത്സരത്തില്‍ മൊറോക്കോയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും സെമി ഫൈനല്‍ യോഗ്യത നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഫ്രഞ്ച് പട. ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ, ബ്രാഡ്ലി ബാര്‍കോള എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയാണ് ഫ്രാന്‍സിന്റെ കരുത്ത്.

Leave a Reply

Your email address will not be published. Required fields are marked *