ന്യൂഡൽഹി: വിത്തുകൾ, ജലസേചനം, ഗവേഷണം, കാർഷിക വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൃഷി, കന്നുകാലി വളർത്തൽ രംഗങ്ങളിൽ ദീർഘകാല റോഡ്മാപ്പ് തയ്യാറാക്കാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. ബുധനാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും അഫ്ഗാനിസ്ഥാൻ കൃഷി-ജലസേചന-കന്നുകാലി സംരക്ഷണ വകുപ്പ് മന്ത്രി മൗലവി അതാവുല്ല ഒമരിയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം.
നിർദിഷ്ട വർക്കിങ് ഗ്രൂപ്പ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഔദ്യോഗിക ഇടപെടലുകൾ സുഗമമാക്കുകയും ഇരുരാജ്യങ്ങളുടെയും മുൻഗണനകൾ അടിസ്ഥാനമാക്കി പുതിയ സഹകരണ മേഖലകൾ കണ്ടെത്തുകയും ചെയ്യുമെന്ന് കൃഷി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വിപുലമായ വിത്തു സാങ്കേതികവിദ്യകളിലൂടെയും ഗവേഷണ സഹകരണത്തിലൂടെയും ഗോതമ്പ് ഉത്പാദനം മെച്ചപ്പെടുത്തുന്നതിന് അഫ്ഗാൻ പ്രതിനിധികൾ ഇന്ത്യയുടെ പിന്തുണ തേടി.
ഇതിന് മറുപടിയായി, ഗുണമേന്മയുള്ള ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ് വിത്തുകൾ, കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളതും പോഷകസമൃദ്ധവുമായ വിളയിനങ്ങൾ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ശാസ്ത്രീയ വൈദഗ്ധ്യം എന്നിവ നൽകി അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് ചൗഹാൻ വ്യക്തമാക്കി.
ജലമാനേജ്മെന്റും കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിരീതികളും യോഗത്തിൽ ചർച്ചയായി. ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിനായി ജലസേചനം, ജലസംരക്ഷണം, വാട്ടർഷെഡ് വികസനം എന്നിവയിൽ അഫ്ഗാനിസ്ഥാൻ സഹകരണം അഭ്യർഥിച്ചതായി വാർത്താക്കുറിപ്പിൽ പറയുന്നു. തുള്ളിനന (മൈക്രോ ഇറിഗേഷൻ), മഴവെള്ള സംഭരണം, ഫാം പോണ്ടുകൾ, ചെക്ക് ഡാമുകൾ, കാര്യക്ഷമമായ ജലവിനിയോഗ സാങ്കേതികവിദ്യകൾ എന്നിവയിലുള്ള ഇന്ത്യയുടെ പരിചയസമ്പത്ത് പങ്കുവെക്കാൻ തയ്യാറാണെന്ന് ചൗഹാൻ അറിയിച്ചു.
കാർഷിക ഗവേഷണം, വിദ്യാഭ്യാസം, ശേഷി വികസനം എന്നിവയിൽ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വളരെ പഴക്കമേറിയതും ചരിത്രപരവുമായ ബന്ധമാണ് ഉള്ളതെന്നും കാർഷിക ബന്ധം ദൃഢമാക്കുന്നതിനെക്കുറിച്ച് വളരെ സൗഹാർദപരമായ ചർച്ചകളാണ് നടന്നതെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
