കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച് നാലംഗ സംഘം. സന്ദർശക പാസില്ലാതെ
രോഗിയെ സന്ദർശിക്കാനായ എത്തിയ സംഘത്തിൻ്റെ കൈവശം മതിയായ സന്ദർശന പാസ്സുകൾ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സ തേടി. ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം.
മർദനത്തിന് പിന്നാലെ മെഡിക്കൽ കോളേജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ ഗ്ലാസ് വാതിലുകൾ സംഘം പൂർണ്ണമായും അടിച്ചുതകർത്തു. പിന്നാലെ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിൻ്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
