നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം; പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി. ക്ലാസ് മുറിയില്‍ വെച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി പറഞ്ഞു. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും അധ്യാപകനെതിരെ അന്ന് നടപടിയെടുത്തിരുന്നുവെങ്കില്‍ നടക്കുക മറ്റൊന്ന് ആകുമായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

നിതിൻ രാജ് മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും കേസിലെ ഏകപ്രതിയായ ഡോ. എം കെ റാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പലതവണ പ്രതിയെ തേടി അന്വേഷണസംഘം ആന്ധ്രാ പ്രദേശ് ഉൾപ്പെടെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്‌തെങ്കിലും പ്രതി എവിടെയുണ്ട് എന്നത് സംബന്ധിച്ച വിവരം ലഭിച്ചില്ല.

നിതിൻ രാജ് കോളേജിലെ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *