കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ജെൻസീ പ്രക്ഷോഭം. പൊലീസ് നടപടിയിൽ ബൈക്ക് ടാക്സി ഡ്രൈവറായ 25-കാരന്റെ ആത്മഹത്യചെയ്തതും സർക്കാരിന്റെ ചേരി ഒഴിപ്പിക്കലുമാണ് പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതോടെ നേപ്പാളിൽ വീണ്ടും യുവാക്കൾ തെരുവിലിറങ്ങി.
നേരത്തേ ജെൻസീ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പിലാണ് നിലവിലെ പ്രധാനമന്ത്രിയായ ബലേന്ദ്ര ഷാ അധികാരത്തിലെത്തിയത്. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം അതേ യുവാക്കൾ ഇന്ന് അദ്ദേഹം നയിക്കുന്ന സർക്കാരിനെതിരേയും തിരിഞ്ഞിരിക്കുകയാണ്.
ഗണേഷ് നേപാളി എന്ന 25-കാരൻ സ്വയം തീകൊളുത്തി മരിച്ച സംഭവമാണ് നേപ്പാളിലെ പുതിയ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. ബൈക്ക് ടാക്സി ഡ്രൈവറായ ഗണേഷ് നേപ്പാളിയെ പൊലീസ് പിടികൂടി കനത്ത പിഴയിട്ടെന്നും ബൈക്ക് പിടിച്ചുവെച്ചെന്നുമാണ് വിവരം. പൊലീസുകാർ ബൈക്കിന്റെ ചക്രം ലോക്ക് ചെയ്തതിന് പിന്നാലെ ഗണേഷ് നേപ്പാളി പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു
