സഞ്ചാരികളെ ആകർഷിക്കാൻ വൻ വികസന പദ്ധതികളുമായി ദമ്മാം ​ഗ്ലോബൽ സിറ്റി

റിയാദ്: കിഴക്കൻ പ്രവിശ്യാ നഗരസഭയുടെ നേതൃത്വത്തിൽ ദമ്മാം ഗ്ലോബൽ സിറ്റി പദ്ധതിയുടെ രണ്ടാം പതിപ്പിനായുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു. വൻ വികസന പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര വിപണികൾ, ഇന്ററാക്ടീവ് ഫൗണ്ടൻ എന്നിവ ഉൾപ്പെടുന്ന ഇത്തവണത്തെ സീസണിൽ 5.2 ദശലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 22,000 മുതൽ 26,000 വരെ സന്ദർശകർ എത്തുമെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര പവലിയനുകളുടെ മുഖച്ഛായ മാറ്റുന്ന പുതിയ ഡിസൈനുകൾക്കൊപ്പം ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങൾ ഇതാദ്യമായി മേളയിൽ പങ്കാളികളാകും.

ഏഷ്യൻ വില്ലേജ്, കബായൻ നൈറ്റ് മാർക്കറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് സാങ്കേതികവിദ്യകൾ നേരിട്ടറിയാനുള്ള അവസരം, ഡൈനസോർ സിറ്റി, നിക്ഷേപകർ, സംരംഭകർ, പുതിയ ബ്രാൻഡുകൾ എന്നിവരെ ആകർഷിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇൻവെസ്റ്റ്‌മെന്റ് സോൺ എന്നിവയെല്ലാം പുതിയ ആകർഷണങ്ങളാണ്. ഇവക്ക് പുറമെ 23 അന്താരാഷ്ട്ര പവലിയനുകൾ, 5 ഓപൺ ഗ്ലോബൽ മാർക്കറ്റുകൾ, 13 റെസ്റ്റോറന്റുകൾ, 60 ഫുഡ് കിയോസ്കുകൾ, 6 കഫേകൾ എന്നിവയും വിപുലമായ വിനോദ സൗകര്യങ്ങളും വലിയ പാർക്കിങ് ഏരിയയും മേളയിലുണ്ടാകും.നഗരസഭയും സ്വകാര്യ മേഖലയും തമ്മിലുള്ള വിജയകരമായ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ് ദമ്മാം ഗ്ലോബൽ സിറ്റിയെന്ന് കിഴക്കൻ പ്രവിശ്യാ മേയർ ഫഹദ് അൽ-ജുബൈർ വ്യക്തമാക്കി. ഇത് മേഖലയെ നിക്ഷേപം, ടൂറിസം, വിനോദം എന്നിവയുടെ മുൻനിര കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *