ശബരിമല തന്ത്രിയെ മാറ്റാനും യോഗ്യതയുള്ളവരെ നിയമിക്കാനും ദേവസ്വം ബോർഡിന് പൂർണ്ണ അധികാരം

തിരുവനന്തപുരം: ശബരിമല തന്ത്രിയെ മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് പന്തളം കൊട്ടാരം കുടുംബാംഗം രാജരാജവര്‍മ്മ. യോഗ്യതസ ഉള്ളവരെ തന്ത്രിയായി നിയമിക്കാനുള്ള അധികാരവും ബോര്‍ഡിനുണ്ടെന്ന് രാജരാജവര്‍മ്മ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സൂചിപ്പിച്ച് രാജരാജവര്‍മ്മ ദേവസ്വം മന്ത്രി കെ മുരളീധരന് കത്തയച്ചു.

തന്ത്രിയെ മാറ്റാനും നിയമിക്കാനും നിയമ തടസ്സമില്ലെന്നും രാജരാജവര്‍മ്മ പറഞ്ഞു. അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ കാരാണ്മ സ്ഥാനം റദ്ദ് ചെയ്യാം. ഒന്നില്‍ കൂടുതല്‍ തന്ത്രിമാരെ വേണമെങ്കിലും ബോര്‍ഡിന് നിയമിക്കാം. ശബരിമല ക്ഷേത്രത്തില്‍ ദേവന്റെ പിതൃസ്ഥാനും തന്ത്രിക്കില്ല. ബിംബത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ചൈതന്യം നഷ്ടപ്പെടില്ല.

ശബരിമലയില്‍ പുനഃപ്രതിഷ്ഠ നടത്തുന്ന തന്ത്രിക്ക് ദേവന്റ പിതൃ സ്ഥാനം ലഭിക്കില്ല. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പന്തളം കൊട്ടാരത്തിനാണ്. ട്രസ്റ്റി സ്ഥാനം സര്‍ക്കാരില്‍ നിലനില്‍ക്കും. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിന് വിട്ടു നല്‍കിയിട്ടില്ല. ക്ഷേത്രം ഒരുകാലത്തും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് സെറ്റില്‍മെന്റ് രജിസ്റ്റര്‍ വ്യക്തമാക്കുന്നുവെന്നും രാജരാജവര്‍മ്മ കത്തില്‍ വ്യക്തമാക്കുന്നു.

ശബരിമല തന്ത്രിസ്ഥാനം താഴമണ്‍ കുടുംബം ഒഴിയണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ശബരിമല ക്ഷേത്രത്തിനും അയ്യപ്പ ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്നായിരുന്നു രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

മകന്‍ ബ്രഹ്മദത്തരെ തന്ത്രിയാക്കണമെന്നാണ് സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ രാജീവരരുടെ ആവശ്യമെന്നും ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന പ്രതികളുടെ മക്കള്‍ക്കായി സംവരണം ചെയ്തതാണോ ശബരിമല തന്ത്രിസ്ഥാനം എന്നും കെ എസ് രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *