ചെന്നൈ: തമിഴ്നാട്ടില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. നാഗര്‍കോവിലിലാണ് സംഭവം. ശബരിവര്മന് എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. പൊലീസ് ശബരിവര്‍മനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് മറുപടി പറയണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയെന്ന് ആരോപിച്ചായിരുന്നു ശബരിവര്‍മനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതേ കുറ്റത്തിന് ശബരിവര്‍മനെതിരെ മുന്‍പും കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് വാദം. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ ശബരിവര്‍മനെ കോടതി ജൂലൈ ഒന്‍പതാം തീയതി വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച ശബരിവര്‍മനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി ശബരിവര്മൻ്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. റോഡ് തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ശബരിവര്‍മന്റെ മരണത്തിന് പിന്നില്‍ പൊലീസാണെന്ന് കുടുംബം ആരോപിച്ചു. ശബരിവര്‍മനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതായും കുടുംബം ആരോപിച്ചു. ശബരിവര്‍മന്റെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നതായും കുടുംബം പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ശബരിവര്‍മന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തും. ജയില്‍ അധികൃതരുടെ വിശദമായ മൊഴിയെടുക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
യുവാവിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് പറഞ്ഞു. കസ്റ്റഡി മര്‍ദ്ദനം നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അറസ്റ്റ് ചെയ്യുമ്പോള്‍ യുവാവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അറസ്റ്റിന് ശേഷം ശരീരത്തില്‍ പല സ്ഥലങ്ങളിലും പരിക്ക് സംഭവിച്ചതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉദയനിധി എക്സില്‍ കുറിച്ചു. പുകയിലയുമായി ബന്ധപ്പെട്ട് ടിവികെ പ്രവര്ത്തകന് അറസ്റ്റിലായതും അതേ ദിവസം തന്നെ അയാള്‍ക്ക് ജാമ്യം ലഭിച്ച കാര്യവും ഉദയനിധി ചൂണ്ടിക്കാട്ടി. ശബരിവര്‍മനെ പോലെയുള്ള സാധാരണക്കാര്‍ക്ക് ഒരു നിയമവും ടിവികെ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു നിയമവും എന്നതാണ് സ്ഥിതിയെന്നും ഉദയനിധി വിമര്‍ശിച്ചു.
