കൊച്ചി: മലങ്കര ടൂറിസം അഴിമതി ആരോപണത്തിൽ മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്. ആരോപണവുമായി ബന്ധപ്പെട്ട്
ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. പരിശോധനകളിൽ അഴിമതി നടന്നതിനോ ക്രമക്കേടുകൾ ഉണ്ടായതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേവലം പ്രാഥമിക നടപടിക്രമങ്ങളും കരാർ ഒപ്പിടലും മാത്രമേ പദ്ധതിയിൽ നടന്നിട്ടുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മുട്ടം സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവാണ് മലങ്കര ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിൽ 112 കോടി രൂപയുടെ അഴിമതി നടന്നതായി പരാതി നൽകിയത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതാണ്ട് 300 ഓളം ഏക്കർ ഭൂമി 30 വർഷത്തേക്ക് വളരെ തുച്ഛമായ വിഹിതത്തിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. കൂടാതെ ജലവിഭവ വകുപ്പിന് കീഴിലുള്ള മറ്റ് പല ഇറിഗേഷൻ പദ്ധതികളും ഇതേ കമ്പനി തന്നെയാണ് ഏറ്റെടുത്തതെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.
അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ സ്വാഗതാർഹമായ നിലപാടായിരുന്നു റോഷി അഗസ്റ്റിൻ സ്വീകരിച്ചിരുന്നത്. പദ്ധതിയിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടെങ്കിൽ കൃത്യമായി അന്വേഷിച്ച് കണ്ടെത്തണമെന്നും, തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് റോഷി അഗസ്റ്റിന് വലിയ ആശ്വാസമാണ് നൽകുന്നത്.
