കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബോർഡ് ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി. വഖഫ് ബോർഡിൻ്റെ ദൈനംദിന ഭരണച്ചുമതല സർക്കാരിലെ ജോയിൻ്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. വഖഫ് നിയമ ഭേദഗതിക്ക് ശേഷം നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ വഖഫ് ബോർഡ് രൂപീകരിച്ചതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
പുതിയ ഭേദഗതി പ്രകാരം ബോർഡിൽ രണ്ട് മുസ്‌ലിമേതര അംഗങ്ങൾ ഉണ്ടാകണമെന്ന നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, സർക്കാരിനെ പ്രതിനിധീകരിച്ച് ജോയിൻ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ബോർഡിൽ ഉണ്ടാകണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു. ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെ നാല് പേർ നൽകിയ ഹരജി പരിഗണിച്ചാണ് നിലവിലെ ബോർഡിൻ്റെ പ്രവർത്തനം കോടതി നിയന്ത്രിച്ചത്. ഹൈക്കോടതി ഉത്തരവ് വന്നതോടെ വഖഫ് ബോർഡിൻ്റെ ഭരണച്ചുമതല പൂർണമായും സർക്കാരിൻ്റെയും വഖഫ് വകുപ്പിൻ്റെയും കീഴിലായി. ജോയിൻ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നേരിട്ടോ ബോർഡിൻ്റെ ചുമതല നൽകി സർക്കാർ ഉത്തരവിറക്കാനാണ് സാധ്യത.
കെ.എസ് ഹംസ അധ്യക്ഷനായ നിലവിലെ വഖഫ് ബോർഡും സർക്കാരും തമ്മിൽ നേരത്തെ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, ഈ ഉത്തരവ് ഫലത്തിൽ സർക്കാരിന് ഭരണപരമായ മുൻതൂക്കം നൽകുന്നു.കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത 1995ലെ വഖഫ് നിയമപ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൻ്റെ ആകെത്തുക. നിലവിൽ ഒമ്പത് അംഗങ്ങളുള്ള ബോർഡിൻ്റെ അംഗബലം ഇതോടെ 11 ആയി ഉയരും. ഒഴിച്ചിട്ടിരിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയമിക്കാൻ സർക്കാർ നിർബന്ധിതമാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ കെ.എസ് ഹംസ അധ്യക്ഷനായ നിലവിലെ വഖഫ് ബോർഡ് അംഗങ്ങൾ സുപ്രിംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാനുള്ള നിയമനടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.
