വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകം; എതിര്‍പ്പുമായി പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്റെ കുടുംബം

ആലപ്പുഴ: വലിയചുടുകാട്ടില്‍ വി എസ് അച്യുതാനന്ദനായി സ്മാരകം നിര്‍മ്മിക്കുന്നതില്‍ സിപിഐഎമ്മിനെ എതിര്‍പ്പറിയിച്ച് മുതിര്‍ന്ന നേതാവും പുന്നപ്ര വയലാര്‍ സമര സേനാനിയുമായ പി കെ ചന്ദ്രാനന്ദന്റെ കുടുംബം. രക്തസാക്ഷികളുടെ സ്മാരക ഭൂമിയില്‍ ഒരാള്‍ക്കുവേണ്ടി സ്മൃതി മണ്ഡപം നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് ചന്ദ്രാനന്ദന്റെ കുടുംബം പറയുന്നത്. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്നും ചന്ദ്രാനന്ദൻ്റെ കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചന്ദ്രാനന്ദന്റെ കുടുംബം കത്തയച്ചു.

പുന്നപ്രയിലെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടില്‍ വി എസിനായി സ്മാരകം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത് സിപിഐ ആണ്. ഇതിന് പിന്നാലെയാണ് പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്റെ കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം ചരിത്ര നിഷേധമാണെന്നും പാര്‍ട്ടി നേതൃത്വത്തിന് കുടുംബം നല്‍കിയ കത്തില്‍ പറയുന്നുണ്ട്. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പോലും വലിയചുടുകാട്ടില്‍ സ്മാരകമില്ല. വി എസിനായി സ്മാരകം ഉയര്‍ന്നാല്‍ വലിയചൂടുകാട് വിഎസിന്റേത് മാത്രമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിക്കുന്നു. പുന്നപ്രയിലെ വെടിവെപ്പിന് കാരണമായ 1946 ല്‍ നടന്ന പുന്നപ്ര പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിപ്പട്ടിക ഉള്‍പ്പെടുത്തിയാണ് കുടുംബം പാര്‍ട്ടിക്ക് കത്തയച്ചത്. പി കെ ചന്ദ്രാനന്ദന്‍ കേസില്‍ പത്താം പ്രതിയായിരുന്നു. വിഎസ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *