ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കം; അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് ഹൈക്കോടതി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് നിര്‍ദേശം നല്‍കി ഹൈക്കോടതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും അടൂര്‍ എസ്എച്ച്ഒയ്ക്കുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വീട്ടുടമയായിരുന്ന സ്ത്രീയുടെ മകന്റെ ഹര്‍ജിയിലാണ് ഉത്തരവ്. സബ് കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ പൊലീസ് ഇടപെടല്‍ വേണ്ട എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂര്‍ എസ്എച്ച്ഒ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ശ്രീനാദേവി കുഞ്ഞമ്മ തങ്ങളുടെ റേഷന്‍ കാര്‍ഡില്‍ അനധികൃതമായി പേര് ചേര്‍ത്തു എന്നായിരുന്നു പരാതി. വ്യാജരേഖ നല്‍കി മറ്റൊരാളുടെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തുവെന്നാണ് ശ്രീനാദേവിക്കെതിരായ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ലൈ ഓഫീസര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും ശ്രീനാദേവിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടുകയും ചെയ്തിരുന്നു. റദ്ദാക്കിയ റേഷന്‍ കാര്‍ഡിലെ മേല്‍വിലാസത്തിലാണ് വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരുണ്ടായിരുന്നത്. കാര്‍ഡ് ഉടമയുടെ മകന്‍ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചതിന് ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി നല്‍കിയത്.

എന്നാല്‍ ബന്ധുക്കളില്‍ ചിലരെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം. കാര്‍ഡ് ഉടമയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചാണ് ശ്രീനാദേവിയുടെ പേര് ചേര്‍ത്തതെന്നും എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *