റിയാദ്: ലഹരി കടത്ത് കേസില്‍ സ്വദേശി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി. കേസില്‍ കുറ്റകാരനെന്ന് കോടതി കണ്ടെത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശിക്ഷ ലഹരി കടത്തുകാര്‍ക്കും ഉപയോക്താക്കള്‍ക്കും താക്കീതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ലഹരി ഗുളികകൾ കൈവശം വെക്കുകയും രാജ്യത്തേക്ക് കടത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ശിക്ഷ. ഖാലിദ് ബിൻ അദ്നാന്‍ ബിൻ ബൈജാൻ അൽ റുവൈലിയുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയത്. ആംഫെറ്റാമൈൻ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകൾ കടത്തിയതിനെ തുടര്‍ന്നാണ് ഇയാല്‍ പിടിയിലായത്. പ്രതിയെ പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി തെളിയുകയായിരുന്നു. വിചാരണ കോടതി വധശിക്ഷ വിധിച്ചു. തുടര്‍ന്ന് അപ്പീൽ കോടതിയും പിന്നീട് സൗദി സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് അന്തിമമായി ശിക്ഷ നടപ്പിലായക്കിയത്. ശിക്ഷ രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവര്‍ക്കും, വില്‍പ്പന നടത്തുന്നവര്‍ക്കും, ഉപയോഗിക്കുന്നവര്‍ക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
