പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു

തൃശൂര്‍: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. മരിച്ച ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. തുടർന്ന് നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശംഖുവരയന്‍ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകൾക്കായി വനം വകുപ്പ് കൊണ്ടുപോയി.

കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി.

പിന്നീട് പുലര്‍ച്ചെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആല്‍ജോ മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയല്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റു എന്ന് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ കിടന്നുറങ്ങിയ മുറിയില്‍ നിന്നും ഹാളിന്റെ പരിസരത്തേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *