ഇറ്റലിയുടെ പരിശീലക കുപ്പായമണിയാൻ ഗ്വാർഡിയോള?; മാൾഡീനിയുടെ മാസ്റ്റർ പ്ലാൻ

റോം: ലോകകപ്പ് യോഗ്യത നേടാനാകാതെ തിരിച്ചടി നേരിട്ട ഇറ്റാലിയൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് പ്രമുഖ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ പരിശീലകൻ പെപ്പ് ഗ്വാർഡിയോളയെ എത്തിക്കാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത്. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇറ്റലിയുടെ ക്ഷണം നിരസിച്ചതിന് പിന്നാലെയാണ് ഗ്വാർഡിയോളക്കായി നീക്കങ്ങൾ ഊർജ്ജിതമാക്കിയത്. ഇറ്റലിയുടെ മുൻ ക്യാപ്റ്റനും നിലവിലെ ടെക്നിക്കൽ ഡയറക്ടറുമായ പൗളോ മാൾഡീനിയാണ് ലോകത്തിലെ വൻകിട പരിശീലകരെ സമീപിച്ച കാര്യം വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചത്. പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് വസ്തുതയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ ലഭ്യത പരിശോധിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം-പൗളോ മാൾഡീനി പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിലെ 10 വർഷത്തെ കരിയറിന് ശേഷം നിലവിൽ ഫുട്ബോളിൽ നിന്ന് ഇടവേളയെടുത്ത് വിശ്രമത്തിലാണ് 55-കാരനായ ഗ്വാർഡിയോള. ബാഴ്‌സലോണയിൽ വെച്ച് പൗളോ മാൾഡീനിയും മുൻ താരം ലിയോണാർഡോയും മൂന്ന് ദിവസത്തോളം ഗ്വാർഡിയോളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതിഫലമായി പ്രതിവർഷം 10 മില്യൺ യൂറോയാണ് ഇറ്റാലിയൻ ഫെഡറേഷൻ വാഗ്ദാനം ചെയ്തതെങ്കിലും, സിറ്റിയിൽ ലഭിച്ചിരുന്ന 20 മില്യൺ യൂറോ വേണമെന്നാണ് ഗ്വാർഡിയോളയുടെ നിലപാട്. എങ്കിലും ഗ്വാർഡിയോളയെ പോലൊരു ഹൈ-പ്രൊഫൈൽ കോച്ചിനായി സാമ്പത്തിക കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ സൂചന നൽകുന്നു. അതേസമയം, 2030 വരെ കരാറുള്ളതിനാൽ ബ്രസീൽ ദേശീയ ടീം വിട്ടുപോരാൻ ആഞ്ചലോട്ടി തയ്യാറായില്ല. തുടർച്ചയായ മൂന്നാം ലോകകപ്പിനും യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായതോടെയാണ് മുഖ്യ പരിശീലകൻ ജെന്നാരോ ഗട്ടൂസോയും ഫെഡറേഷൻ പ്രസിഡന്‍റും രാജി വെച്ചത്. നിലവിൽ അണ്ടർ 21 കോച്ചായ സിൽവിയോ ബാൾഡിനിയാണ് താത്കാലികമായി സീനിയർ ടീമിനെ പരിശീലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *