എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണം; പി കെ ശ്രീമതി നിയമനടപടിക്ക്

തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തന്നെ അവഹേളിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീമതി പരാതിയില്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നും പരാതിയിലുണ്ട്. വാര്‍ത്തകളുടെ ലിങ്കുകള്‍ അടക്കം പരാതിയില്‍ കൊടുത്തിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചിട്ട് 10 മാസം പോലും തികയാത്തപ്പോഴാണ് അവഹേളനമെന്നും പി കെ ശ്രീമതി പറയുന്നു. ജനം ടിവി, കര്‍മ്മ ന്യൂസ്, സുദിനം പത്രം, ഭാരത് ലൈവ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പി കെ ശ്രീമതിയുടെ പരാതി ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

സംഘപരിവാര്‍ മാധ്യമങ്ങളില്‍ നിന്നുള്ള അധിക്ഷേപ വാര്‍ത്തകളില്‍ വൈകാരികമായായിരുന്നു പി കെ ശ്രീമതി ഇന്നലെ പ്രതികരിച്ചത്. ഏതോ ഒരു പി ആര്‍ കൃഷ്ണന്‍ എന്നൊരു എംഎല്‍എ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് എംഎല്‍എയുടെ ഫാമിലി പെന്‍ഷന്‍ ഞാന്‍ വാങ്ങുന്നു എന്നതാണ് വാര്‍ത്ത. കേട്ടാല്‍ വിശ്വസിച്ചുപോകുന്ന തരത്തില്‍ വള്‍ഗറായാണ് വാര്‍ത്ത അവതരിപ്പിക്കുന്നത്. 50 കൊല്ലമായി പൊതുമേഖലയില്‍ ഞാനുണ്ട്. ഒരു വാക്ക് എന്നോട് എന്താണ് സംഭവം, ഇങ്ങനൊന്നുണ്ടോ എന്ന് ചോദിക്കാതെയാണ് വാര്‍ത്ത കൊടുത്തത്. പൊതുപ്രവര്‍ത്തകയെ നാറ്റിക്കാന്‍, അവമതിപ്പുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ വാര്‍ത്ത കൊടുക്കുകയാണ്’, പി കെ ശ്രീമതി പറഞ്ഞു.

എന്റെ ഭര്‍ത്താവ് മരിച്ചു. അദ്ദേഹം അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസ് വരെ സ്‌കൂളില്‍ പഠിപ്പിച്ചു. സ്ത്രീയോടും പുരുഷനോടും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. എന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ എനിക്ക് കിട്ടും. അധ്യാപകനെന്ന നിലയ്ക്കുളള പെന്‍ഷന്‍. വേറൊരാളുടെ പെന്‍ഷന്‍ തേടി പോകേണ്ട വ്യക്തിയല്ല ഞാന്‍. അങ്ങനെ പണത്തിനുവേണ്ടി പോകുന്ന ആളല്ല ഞാന്‍. എന്റെ കുടുംബത്തില്‍ എല്ലാവരും അധ്യാപകരാണ്. ആ പണം വെച്ച് സുഖമായി ജീവിക്കാന്‍ കഴിയും. അങ്ങനുളള എന്നെ ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നു എന്ന് വിവരാവകാശ രേഖ കിട്ടിയെന്നാണ് പറയുന്നത്. എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു. വസ്തുത എന്താണെന്ന്. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഇടകൊടുക്കാത്ത ആളാണ് ഞാന്‍. പൊതുപ്രവര്‍ത്തകയായ എന്നെ അപമാനിക്കുകയായിരുന്നു അവര്‍ ഇതുവഴി ലക്ഷ്യമിട്ടത്’, പി കെ ശ്രീമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *