ഡൽഹി: നീറ്റ് ക്രമക്കേടിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി രംഗത്ത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും ഇതിനോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്നും മുരളീമനോഹർ ജോഷി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ നേരിട്ട രീതി വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. പരീക്ഷാ രീതികളിലെ അപാകതകൾ പരിഹരിക്കാൻ ശാശ്വതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടതെന്നും വിദ്യാർഥി സമരത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ബലം പ്രയോഗിച്ച് അടിച്ചമർത്തരുതെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ വൻ പ്രതിഷേധം നടത്തി. ഗാന്ധിസ്മൃതിയിലേക്ക് ആയിരുന്നു ഇന്ത്യാ സഖ്യത്തിന്റെ മാർച്ച്. എംപിമാരെ ഡൽഹി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞുവെങ്കിലും പ്രവർത്തകർ ഇതെടുത്ത് മാറ്റി വഴിയൊരുക്കുകയായിരുന്നു.
