മദ്യനയ അഴിമതിക്കേസ്: കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പിന്മാറില്ല

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പിന്മാറില്ല. അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. എന്നാൽ ആവശ്യം അതേ ജഡ്ജി തന്നെ തള്ളുകയായിരുന്നു.

ഹർജി പരിഗണിക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ സ്വർണ്ണ കാന്ത ശർമ്മ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ജഡ്ജി കുറ്റപ്പെടുത്തിയത്. ഹൈക്കോടതിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ ഉയര്‍ത്തിയത് കുറ്റാരോപണമാണെന്നും കോടതി നേരിട്ടത് അഗ്നിപരീക്ഷയാണെന്നും ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പറഞ്ഞു. ആര്‍ക്കും കോടതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കാനാവില്ല. കോടതിയുടെ വിശ്വാസ്യത ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ആര്‍ക്കും കോടതിയുടെ വിശ്വാസ്യതയെ ഇല്ലാതാക്കാനാവില്ല. കോടതിയുടെ വിശ്വാസ്യത ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ വ്യക്തമാക്കി.

ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആകാശം ഇടിഞ്ഞുവീണാലും നീതിനിര്‍വ്വഹണം നടപ്പാക്കുക തന്നെ ചെയ്യും. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതല്ല സത്യം. ബിജെപി അഭിഭാഷക സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നതുകൊണ്ട് മാത്രം കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉന്നയിക്കാനാവില്ല. തന്റെ നിശബ്ദത പരിശോധനയ്ക്ക് വിധേയമായി. തന്റെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടുവെന്നും ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പറഞ്ഞു.

തന്റെ എല്ലാ വിധിന്യായങ്ങളും വസ്തുനിഷ്ഠമാണ്. സമാന സ്വഭാവത്തിലുള്ള നിരവധി ഹര്‍ജികള്‍ പരിഗണിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനും എഎപിക്കും അനുകൂലമായ നിരീക്ഷണം താന്‍ നടത്തിയിട്ടുണ്ട്. രാഘവ് ഛദ്ദയ്ക്ക് അനുകൂലമായ തീരുമാനമെടുത്തതും താന്‍ ജഡ്ജിയായ കോടതിയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഹൈക്കോടതി പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപം ഉയര്‍ന്നില്ല. സിബിഐയുടെയും ഇ ഡിയുടെയും വാദം കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ആശ്വാസ ഉത്തരവ് നല്‍കിയിട്ടുണ്ട്. താന്‍ നല്‍കിയ ഉത്തരവുകള്‍ സുപ്രീംകോടതി തിരുത്തിയെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ വാദിച്ചത്. നീതിന്യായ വ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *