ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി. മുൻ ലോകകപ്പ് ജേതാവ് ആന്ദ്രെ പിർലോ ആണ് ഇറ്റലിയുടെ പുതിയ പരിശീലകൻ. 2030 ലോകകപ്പ് വരെ നീളുന്ന നാല് വർഷത്തെ കരാറിലാണ് പീർലോ ഒപ്പുവെക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. 2026 ലോകകപ്പ് യോഗ്യത നേടുന്നതിൽ ഇറ്റലി പരാജയപ്പെട്ടതിനെ തുടർന്ന് ഏപ്രിലിൽ പദവി ഒഴിഞ്ഞ ഗെന്നാറോ ഗട്ടൂസോയ്ക്ക് പകരക്കാരനായാണ് പിർലോ എത്തുന്നത്.
2018, 2022, 2026 ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ നാല് തവണ ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ പരിശീലകരായി ബ്രസീല്‍ പരിശീലകനായ കാർലോ ആഞ്ചലോട്ടിയോ മാഞ്ചസ്റ്റർ സിറ്റി മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയോ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും ചർച്ചകൾ എങ്ങുമെത്തിയില്ല. തുടർന്നാണ് പിർലോ എത്തുന്നത്.യുവന്റസ് പരിശീലകനായുള്ള തന്റെ ആദ്യ സീസണിൽ തന്നെ കോപ്പ ഇറ്റാലിയയും സൂപ്പർകോപ്പ ഇറ്റാലിയാനയും പിര്‍ലോ നേടിയിരുന്നു.
തുർക്കിയിലെ ഫാത്തിഹ് കരാഗുമ്രുക്, ഇറ്റാലിയൻ ക്ലബ്ബ് സാംപ്ഡോറിയ ടീമുകളുടെയും പരിശീലകനായിരുന്നു പിര്‍ലോ. കളിക്കാരനെന്ന നിലയിൽ ഇറ്റലിക്കായി 116 മത്സരങ്ങൾ കളിച്ച പിർലോ, 2006 ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മധ്യനിര താരമായിരുന്നു. സെപ്റ്റംബറിൽ വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിലായിരിക്കും പിർലോയുടെ ആദ്യ അസൈൻമെന്റ്.
