കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു.
കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അരങ്ങിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക IAS എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
അതിരുകളും അകലങ്ങളും മറികടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ കലയുടെ ഭാഷയിൽ ബന്ധിപ്പിക്കുന്ന അരങ്ങിൽ സംഗീതം, നൃത്തം, സാഹിത്യം, നാടകം, ചിത്രകല, നവമാധ്യമങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ 6 കാറ്റഗറികളിലായി നാനൂറിലധികം മത്സരങ്ങളാണുള്ളത്. പൂർണ്ണമായും ഓൺലൈനായി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നടത്തുന്ന ഈ കലോത്സവത്തിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളികൾക്ക് പങ്കാളികളാകാം.
കേരളത്തിന്റെ കലാ–സാംസ്കാരിക പൈതൃകത്തെ ലോകവേദിയിലേക്ക് ഉയർത്തിക്കൊണ്ടു പോകുന്നതിനൊപ്പം, ആഗോള മലയാളി സമൂഹത്തിന്റെ സർഗാത്മക ഐക്യത്തിന് പുതിയ ദിശ നൽകുകയും, പ്രതിഭകൾക്ക് ആഗോളതലത്തിൽ അംഗീകാരവും അവസരങ്ങളും ഒരുക്കുന്ന വേദിയായി അരങ്ങ് മാറുമെന്ന് സംഘാടകർ അറിയിച്ചു.
കേരളം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ എം.പി, എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി ഡി രാമകൃഷ്ണൻ എന്നിവരാണ് അരങ്ങിന്റെ മുഖ്യരക്ഷാധികാരികൾ. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടത്തുന്ന അരങ്ങിന്റെ രജിസ്‌ട്രേഷൻ ആഗസ്റ്റ് 15 മുതൽ ആരംഭിക്കും.
പത്രസമ്മേളനത്തിൽ കൈറ്റ്സ് ഫൗണ്ടേഷൻ മാനേജിങ്ങ് ഡയറക്ടറും അഭിനേത്രിയുമായ ക്ലെയർ.സി.ജോൺ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജ്മൽ ചക്കരപ്പാടം, അരങ്ങിന്റെ ക്രിയേറ്റിവ് ഡയറക്ടറും സംവിധായകനും തിരക്കഥാകൃത്തുമായ പ്രവീൺ നാരായണൻ, സംഘാടക സമിതി രക്ഷാധികാരി മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ arangfest.com എന്ന വെബ്‌സൈറ്റ് മുഖേന ലഭ്യമാകും
