ശബരിമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി കഴിഞ്ഞ സെപ്റ്റംബറില്‍ ചെന്നൈയ്ക്കു കൊണ്ടുപോയ സമയത്തും സ്വര്‍ണക്കൊള്ള നടന്നെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, മുന്‍ അംഗം എ അജികുമാര്‍ എന്നിവരുടെ അറസ്റ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പുതിയ വെളിപ്പെടുത്തല്‍.
ദ്വരപാലക ശില്‍പങ്ങളിലെ 12 പാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയതില്‍ 4 പാളികളില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തെന്നും ശില്‍പപീഠത്തിലെ പാളികളില്‍ നിന്നു സ്വര്‍ണം അപഹരിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും നേതൃത്വത്തില്‍ നടന്ന ഈ തട്ടിപ്പിന് ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്‌തെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

ശരിയായ കരാര്‍ ഇല്ലാതെയായിരുന്നു പാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. പിന്നീട് ഉണ്ണിക്കൃഷ്ണണന്‍ പോറ്റിയും തിരുവാഭരണം കമ്മിഷണര്‍ റജിലാലും ചേര്‍ന്ന് ബംഗളുരുവിലെ ബെള്ളാരിയില്‍ നിന്നു വാങ്ങിയ മുദ്രപ്പത്രത്തില്‍ വ്യാജ കരാര്‍ തയാറാക്കി. ഇതിന് ബോര്‍ഡ് ഒത്താശ ചെയ്‌തെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.


2019ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എസ്‌ഐടി ആദ്യം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. അമൂല്യമായ ക്ഷേത്ര സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടുപോകരുതെന്ന ദേവസ്വം ചട്ടം ലംഘിച്ചെന്നും ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെയാണ് ഇതു ചെയ്തതെന്നും വ്യക്തമായിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കപ്പുറം കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നുവെന്നാണ് എസ്‌ഐടി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

സ്വര്‍ണം പൂശാന്‍ പാളികളില്‍ ഇലക്ട്രോപ്ലേറ്റിങ് ആണ് നടത്തിയതെന്നും പഴയ പാളികളില്‍ നിന്ന് കേടുപാടുകള്‍ മൂലം നഷ്ടമായ 19.236 ഗ്രാം സ്വര്‍ണത്തിനു പകരം 29.940 ഗ്രാം അധികമായി പൂശിയെന്നുമായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. മടക്കിക്കൊണ്ടു വന്ന പാ ളികളില്‍ ആകെ 291.904 ഗ്രാം സ്വര്‍ണമുണ്ടെന്നും കണക്കാക്കിയിരുന്നു. എന്നാല്‍ ആ പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചുള്ള തട്ടിപ്പ് നടന്നതായാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ എത്ര സ്വര്‍ണമാണു കവര്‍ന്നതെന്നോ അത് എന്തു ചെയ്തുവെന്നോ വ്യക്തമല്ല. 2025ലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *