മുംബൈ: എയര്‍ ഇന്ത്യ ലാഭകരമായ നിലയിലേക്ക് എത്തണമെങ്കില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയെങ്കിലും എടുക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്മാന് എന്‍.ചന്ദ്രശേഖരന്. ടാറ്റ സണ്‍സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യയെ സംബന്ധിച്ച് പരാമര്‍ശിക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 22,000 കോടിയാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ എടുത്ത് മാത്രമേ എയര്‍ ഇന്ത്യക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി നിക്ഷേപകര്‍ ക്ഷമകാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, പഴയ പ്രവര്‍ത്തന സംവിധാനങ്ങള്‍ , ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് എയര്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.10,859 കോടിയില്‍ നിന്നാണ് നഷ്ടം 22,000ത്തിലേക്ക് എത്തിയത്. 2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷവും കമ്പനിക്ക് പുരോഗതിയുണ്ടായിട്ടില്ല.അഹമ്മദാബാദ് വിമാനദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഇഷൂറന്‍സ് തുക മതിയാകുമെന്നും കമ്പനിക്ക് അധിക ചെലവ് വേണ്ടി വരില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
