റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. അസീർ പ്രവിശ്യയിൽ വെച്ചാണ് എത്യോപ്യൻ പൗരന്മാരായ അഞ്ച് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കിയത്. അദ്ദീസ് അലം തെകായ് തസ്മ, ഖതാശു ഗബ്രി ബർഹാൻ മസ്ഖൻ, മുർഷിദ് മർഹാന ഖസസു ഖർമദഹൻ, തക്‌ലായി നഖ്ഷ് അബ്രഹ ലജൻ, ഗബ്രി അബ്രഹ ഹിഫ്തായ് എന്നീ എത്യോപ്യൻ പൗരന്മാരാണ് പിടിയിലായി ശിക്ഷിക്കപ്പെട്ടത്.
രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു ഇവർ. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് അസീറിലെ വിചാരണ കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും പരമോന്നത കോടതിയും വിധി ശരിവച്ചതോടെ ശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ട് ഭരണാധികാരിയുടെ റോയൽ ഓർഡർ പുറത്തുവരുകയായിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട ഏത് ഇടപാടുകൾക്കും രാജ്യത്ത് കർശന ശിക്ഷാ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
