ടോകിയോ: ജപ്പാനിലെ കുമാമോട്ടോ മേഖലയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ (JMA) കണക്കുകൂട്ടൽ പ്രകാരം ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിതാമസിക്കണമെന്നും നിർദ്ദേശമുണ്ട്.
തെക്കൻ ദ്വീപായ ക്യൂഷുവിലെ (Kyushu) കുമാമോട്ടോ, നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയിറ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിൽ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രവിശ്യകളിൽ സുനാമി തിരകളെത്തുമെന്നാണ് മുന്നറിയിപ്പ്. ഭൂചലനത്തെ തുടർന്ന് നിലവിൽ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ അത്യാധുനികമായ ഭൂചലന-സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ നിലവിലുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
