തിരിച്ചടിച്ച് ഇറാൻ; അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ആക്രമണം

ടെഹ്റാൻ: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി തിരിച്ചടിച്ച് ഇറാൻ. ബഹ്‌റൈനിലെയും കുവൈത്തിലെയും ജോർദാനിലെയും അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്‍റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്‍റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു എന്നും ഇറാൻ അവകാശപ്പെട്ടു.

ബഹ്‌റൈനിൽ ഇന്ന് രണ്ടുതവണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നൽകിയിരിക്കുന്ന നിർദേശം. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ കുവൈത്ത് സേന ആവശ്യപ്പെട്ടു. ജോർദാനിലെ വ്യോമതാവളത്തിലെ എഫ്-35 ഫൈറ്റർ ജെറ്റ് ഹാംഗറുകൾ, ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെ ബേസിലെ നാല് നിർണായക ലക്ഷ്യങ്ങൾ മിസൈലുകൾ ആക്രമിച്ച് നശിപ്പിച്ചതായി ഇറാന്‍റെ ഐആർജിസി പുറത്തുവിട്ട പ്രസ്താവനയിൽ അവകാശപ്പെട്ടു.

അതേസമയം ഹെലികോപ്റ്റർ വീഴ്ത്തിയതിനു തിരിച്ചടിച്ചു എന്നാണ് ഇറാനിലെ 20 കേന്ദ്രങ്ങളിലെ ആക്രമണത്തെ കുറിച്ച് അമേരിക്കയുടെ പ്രതികരണം. തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് മുകളിലാണ് ഇറാൻ സൈന്യം യുഎസ് ഹെലികോപ്റ്റർ വെടിവെച്ചിട്ടത്. തുടർന്ന് ഇറാനെതിരെ സ്വയം പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണം പൂർത്തിയായെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാനിലെ തെക്കൻ ദ്വീപുകൾ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും അമേരിക്കയുടെ ആക്രമണം. സിരിക്കിൽ രണ്ടു ജല സംഭരണികൾ അമേരിക്ക തകർത്തു എന്ന് ഇറാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *