നടൻ രജനികാന്ത് ആത്മകഥ എഴുതാനൊരുങ്ങുന്നു. താരവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബാല്യകാലത്തെ അനുഭവങ്ങളിൽ തുടങ്ങി സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉൾപ്പെടെയുള്ള വിവരങ്ങൾ രജനി ആത്മകഥയിൽ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങൾ, പോരാട്ടങ്ങൾ, സങ്കടകരമായ അനുഭവങ്ങൾ തുടങ്ങിയവയും പുസ്തകത്തിൽ ഇടംപിടിക്കും. രജനിയുടെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മകൾ സൗന്ദര്യയും രജനികാന്ത് ആത്മകഥാരചന തുടങ്ങിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ നെൽസൺ ഒരുക്കുന്ന ജയിലർ 2 വിന്റെ പണിപ്പുരയിലാണ് രജനികാന്ത്. ചിത്രം ഒക്ടോബർ 15 ന് പുറത്തിറങ്ങും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. ചിത്രത്തിൽ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഒരു കാമിയോ വേഷത്തിൽ വരുന്നുണ്ട്.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.
