ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരരുടെ ക്രൂരമായ പദ്ധതികളെ രാജ്യം ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞവർഷം ഇതേ ദിവസം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയിൽ, നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
2025 ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
