ഷാർജ: ഷാർജയിൽ നിന്നും ദുബായിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്ന വൻകിട ഗതാഗത വികസന പദ്ധതി വരുന്നൂ. രണ്ട് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ അൽ താവുൻ റോഡിനടിയിലൂടെ അത്യാധുനിക രീതിയിലുള്ള ഇരട്ട ഭൂഗർഭ തുരങ്കം നിർമ്മിക്കാനാണ് പദ്ധതി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ‘ഡയറക്ട് ലൈൻ’ റേഡിയോ പരിപാടിയിലൂടെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഷാർജ അൽ തആവുൻ സ്ട്രീറ്റ് മുതൽ ദുബായിലെ അൽ നഹ്ദ മൺപാലം വരെയുള്ള ഭാഗത്തെ കടുത്ത ഗതാഗതക്കുരുക്ക് ഇല്ലാതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 75 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പാക്കേജിന്റെ ഭാഗമായാണ് ഈ തുരങ്കം നിർമ്മിക്കുന്നത്.
തുരങ്ക നിർമ്മാണത്തിന് മുന്നോടിയായി എഞ്ചിനീയർമാരും ഡിസൈനർമാരും നടത്തിയ വിശദമായ സാങ്കേതിക പഠനത്തിൽ, പ്രശസ്തമായ അൽ തആവുൻ റൗണ്ട് എബൗട്ടിന് നടുവിലുള്ള ലാൻഡ്മാർക്ക് സ്മാരകത്തിൻറെ അടിത്തറ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങിയ നിലയിലാണെന്ന് കണ്ടെത്തി. ഇത് തുരങ്കത്തിൻറെ നിർമ്മാണത്തെ ബാധിക്കുമെന്നതിനാൽ നിലവിൽ ഈ സ്മാരകം താൽക്കാലികമായി നീക്കം ചെയ്തിരിക്കുകയാണ്.
