കടൽ ഗതാഗത സുരക്ഷ;  സൗദി നേതൃത്വത്തിൽ സംയുക്ത സഖ്യം

റിയാദ്: കടലിൽ ആക്രമണങ്ങൾ തുടർക്കഥയാകുകയും കപ്പൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര പ്രതിരോധ സഖ്യത്തിനുള്ള നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. ഹോർമുസ് കടലിടുക്കും ബാബ് അൽമന്ദബ് കടലിടുക്കും മെഡിറ്ററേനിയൻ കടലും അടക്കം ആക്രമണ ലക്ഷ്യങ്ങളാകുകയും പല രീതിയിൽ ഉപരോധങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് കടൽ സുരക്ഷക്കായി സംയുക്ത നീക്കം ആരംഭിച്ചത്. ചെങ്കടലിലും ബാബ് അൽ മന്ദബിലും സൗദി അറേബ്യക്കെതിരെ യമനിലെ ഹൂത്തികൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര ഇടനാഴികളിലൊന്നായ ചെങ്കടലിലെ ബാബ് അൽ മന്ദബിൽ സൗദി ബന്ധമുള്ള കപ്പലുകൾക്കാണ് ഹൂത്തികളുടെ ഉപരോധം. കപ്പലുകൾക്ക് നേരെ ആക്രമണവും നടന്നിരുന്നു. ഈ സാഹര്യത്തിൽ കൂടിയാണ് ചെങ്കടൽ മേഖലയിലെ അന്താരാഷ്ട്ര ഷിപ്പിംഗ്, ഊർജ്ജ വിതരണ പാതകൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിനുള്ള പദ്ധതികൾ സൗദി അറേബ്യ പുറത്തിറക്കിയത്. ചെങ്കടൽ, ഏദൻ, ബാബ് അൽ മന്ദബ് മേഖലകളിൽ സഹകരിക്കും. 14 രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യം സംയുക്ത പ്രസ്താവന പുറത്തിറക്കി.ജിസിസി രാജ്യങ്ങളിൽ ബഹ്റൈനും ഖത്തറും കുവൈത്തും സഖ്യത്തിലുണ്ട്. ബംഗ്ലാദേശ്, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ, തുർക്കി എന്നിവരും സഖ്യത്തിന്‍റെ ഭാഗമാണ്. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടവും സഖ്യത്തലുണ്ട്. സഖ്യം പ്രതിരോധ സ്വഭാവത്തിൽ മാത്രമാകും പ്രവർത്തിക്കുകയെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കില്ല. ചരക്കു നീക്കം തടസ്സപ്പെടാതിരിക്കാൻ പരസ്പരം കപ്പലുകളും ഉപയോഗിക്കും. ഹോർമുസിലും ബാബ് അൽ മന്ദബിലുമുള്ള ഉപരോധങ്ങളും മെഡിറ്ററേനിയനിലെ ആക്രമണവും ആഗോള തലത്തിൽ എണ്ണ വില ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *