തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. 1000 രൂപയാണ് വര്‍ധിപ്പിച്ചത്. 26,980 അംഗങ്ങള്‍ക്കും 9,345 പെന്‍ഷന്‍കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 26.47 കോടി രൂപ അനുവദിച്ചു. ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും ലഭിക്കും.ചരിത്രത്തില്‍ ആദ്യമായാണ് ഏജന്റുമാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുപോലെ തുക വര്‍ധിപ്പിക്കുന്നത്.അതേസമയം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പർ 2026 ഭാഗ്യക്കുറി വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. വില്‍പ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
കഴിഞ്ഞ വര്‍ഷം (2025) ആദ്യ ദിനത്തില്‍ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആദ്യ ദിനത്തില്‍ തന്നെ 5,54,690 ടിക്കറ്റുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ എസ് അറിയിച്ചു.
സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരും വില്‍പ്പനക്കാരും നടത്തുന്ന സജീവ പ്രവര്‍ത്തനങ്ങളും വില്‍പ്പന വര്‍ധിക്കാന്‍ സഹായകമായതായി വകുപ്പ് വിലയിരുത്തി.വരും ദിവസങ്ങളില്‍ തിരുവോണം ബംമ്പര്‍ ടിക്കറ്റുകള്‍ക്കുള്ള ആവശ്യകത കൂടുതല്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങള്‍ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്നും ടിക്കറ്റിന്റെ സുരക്ഷാ സവിശേഷതകളും ക്യു ആര് കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടര്‍ അറിയിച്ചു.
