പാലാ: മഴയ്ക്ക് ശമനമുണ്ടെങ്കിലും പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. മുൻകാലങ്ങളിൽ പ്രളയജലം പെട്ടെന്ന് ഇറങ്ങിപ്പോകുമായിരുന്നുവെങ്കിൽ, ഇത്തവണ വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നത് വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. കടകളിൽ മുട്ടോളം വെള്ളം കയറുകയും സാധനങ്ങൾ മാറ്റിവെക്കേണ്ടി വരികയും ചെയ്തു. നഗരത്തിൽ വെള്ളമിറങ്ങാൻ വൈകുന്നത് കടകൾ തുറക്കുന്നതിനും ക്ലീനിംഗ് ജോലികൾ നടത്തുന്നതിനും തടസ്സമാകുന്നു. പ്രളയത്തിന് ശേഷം കടകൾ തുറന്നാലേ യഥാർത്ഥ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകൂ എന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തലേദിവസം ഉച്ചയോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് 25 അടിയോളം ഉയർന്നിരുന്നു. രാത്രിയോടെ 22-23 അടിയായി കുറഞ്ഞെങ്കിലും പിന്നീട് വെള്ളമിറങ്ങുന്നതിന്റെ വേഗത വളരെ കുറഞ്ഞു.
പാലായിൽ വെള്ളക്കെട്ട് തുടരുന്നു
