തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയുടെ ആഘാതം ചെറുതായെങ്കിലും കുറച്ചത് വെള്ളംകുറഞ്ഞ ഡാമുകൾ. എൽനിനോ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തവണ കാലവർഷം കുറഞ്ഞതാണ് ഡാമുകളിൽ വെള്ളംകുറയാൻ കാരണം. കൃത്യമായി മൺസൂൺ ലഭിച്ചിരുന്നെങ്കിൽ ഡാമുകൾ ഇതിനകം നിറഞ്ഞേനേ. അങ്ങനെയെങ്കിൽ ഒാഗസ്റ്റ് ഒന്നിന് പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിന്റെ ആഘാതവും ചേർന്ന് മറ്റൊരു മഹാപ്രളയമുണ്ടാകുമായിരുന്നു. പ്രധാന ജലവൈദ്യുതപദ്ധതിയുള്ള ഇടുക്കിയിൽ 1697 മില്ലിമീറ്റർ മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 893 മില്ലിമീറ്റർ മാത്രം. 48 ശതമാനം കുറവ്. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ ശബരിഗിരി സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ 1011 മില്ലിമീറ്റർ വേണ്ടിടത്ത് 919 മില്ലിമീറ്ററാണ് കിട്ടിയത്. ഒൻപത് ശതമാനം കുറവ്. വലിയ ഡാമുകളിൽ ശേഷിയുടെ പാതിപോലും ഇനിയും എത്തിയിട്ടില്ലെന്നത് ഇനിയുള്ള മഴയിൽ പ്രധാനമാണ്.
പ്രളയാഘാതം കുറഞ്ഞു
