തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളിൽ റെഡ് അലർട്ട്. കല്ലാർകുട്ടി,ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാറിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല.തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതിനിടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന മൂഴിയാർ ഡാമിന്റെ ഷട്ടർ അടച്ചു. അതേസമയം പത്തനംതിട്ട-കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം. പത്തനംതിട്ട ജില്ലയിൽ 130 ക്യാമ്പുകളിലായി 1,794 കുടുംബങ്ങൾ കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ 925 കുട്ടികളും 3 ഗർഭിണികളുമുണ്ട്.
ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. വെള്ളമിറങ്ങാത്തതിനാൽ ഇവിടങ്ങളിൽ ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. ആലപ്പുഴ-ചങ്ങനാശേരി AC റോഡിലും, കോട്ടയം MC റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറി. ചെങ്ങന്നൂരിൽ മിത്രമഠം പാലത്തിന് സമീപം യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ചു. കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.
