ഫിഫ പ്രസിഡൻ്റ് ജിയാനി ഇന്‍ഫൻ്റിനോയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവേഫ

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് വില്‍ക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യുവേഫ. ലോക ഫുട്‌ബോള്‍ രംഗത്തുനിന്ന് വലിയ എതിര്‍പ്പ് ഉയര്‍ന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും നശിപ്പിക്കരുതെന്ന് യുവേഫ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭാവിയില്‍ നിയമനടപടി ആവശ്യമായി വന്നാല്‍ ആവശ്യമായ രേഖകളും തെളിവുകളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രേഖകള്‍ നശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക കത്ത് യുവേഫ ഇന്‍ഫന്റിനോയ്ക്ക് അയച്ചിട്ടുണ്ട്.

ലോകകപ്പിന്റെ നടത്തിപ്പില്‍ കുഷ്‌നര്‍ കുടുംബം ഉള്‍പ്പെടെയുള്ള സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാന്‍ ‘ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്’ എന്ന പേരില്‍ 20 ബില്യണ്‍ ഡോളറിന്റെ കമ്പനി രൂപീകരിക്കാനാണ് ഇന്‍ഫന്റിനോ നിര്‍ദ്ദേശിച്ചത്. ചൊവ്വാഴ്ച ഈ വാര്‍ത്ത പുറത്തുവന്നതോടെ ലോക ഫുട്‌ബോളില്‍ നിന്നും പ്രത്യേകിച്ച് യുവേഫ, എഫ്.എ, കോണ്‍കാകാഫ്, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവരില്‍ നിന്ന് വലിയ അമര്‍ഷമുയര്‍ന്നു.

ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ലോകകപ്പ് ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി ഇന്‍ഫന്റിനോ ഉപേക്ഷിച്ചു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് മുന്‍പ് തന്നെ, പ്രതിഷേധത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ലോകകപ്പും മറ്റ് ഫിഫ മത്സരങ്ങളും ബഹിഷ്‌കരിക്കാന്‍ യുവേഫയിലെ 55 അംഗ രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവേഫ നിയമ നടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.അതേസമയം, ഇന്‍ഫന്റിനോയുടെ പദ്ധതി പരാജയപ്പെട്ടതോടെ, അടുത്ത വര്‍ഷം മാര്‍ച്ച് മാസം മൊറോക്കോയില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *