സിജെപി രാഷ്ട്രീയ പാര്‍ട്ടിയാകില്ല, സമ്മര്‍ദ്ദ ശക്തിയായി തുടരാൻ തീരുമാനം

മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി രാഷ്ട്രീയ പാര്‍ട്ടിയാകില്ല. രാജ്യത്ത് ഒരു സമ്മര്‍ദ്ദ ശക്തിയായി തുടരാനാണ് സിജെപിയുടെ തീരുമാനം. മുംബൈയിലെ സിജെപി യോഗത്തിലാണ് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ തീരുമാനം അറിയിച്ചത്. രാജ്യത്ത് ഇനിയും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുമെന്നും സിജെപി പറഞ്ഞു. സോനം വാങ് ചൂക്കിനെ സിജെപിയുടെ മുഖ്യ ഉപദേശകനായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. രാജ്യത്തെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്.

‘രാജ്യത്തെ പൗരന്മാര്‍ക്ക് രാഷ്ട്രീയത്തിലും, നീതിന്യായ വ്യവസ്ഥയിലും, മാധ്യമങ്ങളിലും, തെരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ രാജ്യത്തെ രാഷ്ട്രീയം വളരെ മോശം അവസ്ഥയിലാണ്. ഉത്തരവാദിത്തവും നിഷ്പക്ഷതയും പുനഃസ്ഥാപിക്കുന്നതിന് പൊതുജന സമ്മര്‍ദ്ദവും ആവശ്യമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിനായി പ്രവര്‍ത്തിക്കും’, അഭിജീത് ദീപ്‌കെ പറഞ്ഞു. കൂടാതെ, ജെപിഎസ്സി, ജെഎസ്എസ്സി സിജിഎല്‍ തുടങ്ങിയ മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോടൊപ്പം സിജെപി നില്‍ക്കുമെന്നും ആവശ്യമെങ്കില്‍ ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികളെ പോയി കണ്ട് പ്രശ്‌നങ്ങള്‍ ചോദിക്കുമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *