തിരുവനന്തപുരം: പാമ്പുകടിക്കെതിരെ സമയബന്ധിത ചികിത്സയും പ്രതിരോധവും വളരെ പ്രധാനമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ചൂട് വർധിച്ചു വരുന്നതുകൊണ്ട് ഇഴ ജന്തുക്കൾ തണുപ്പ് തേടി പോകുന്ന സമയമാണ്. അതുകൊണ്ട് തന്നെ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകൾക്ക് കയറിയിരിക്കാനുള്ള അവസരം നൽകാതെ സൂക്ഷിക്കണം. ഇതിന്റെ ഭാഗമായി കാടും പടർപ്പും കേറാതെയും മാളങ്ങളും പൊത്തുകളും സിമന്റോ മറ്റോ ഇട്ട് അടക്കുകയും വേണം. ഇങ്ങനെ പരിസരം വൃത്തിയായി സൂക്ഷിക്കണം.
പാമ്പുകടിയേറ്റാൽ പെട്ടന്നുതന്നെ പ്രഥമ ശുശ്രൂഷയും വിദഗ്ദ്ധ ചികിത്സയും നൽകിയാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് റിപ്പോർട്ടുകളും അടിസ്ഥാമാക്കി പ്രോട്ടോകോൾ പ്രകാരമാണ് ആന്റി വെനം നൽകുന്നത്. പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ എല്ലാ ആശുപത്രികളിലും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
