ബൊഗോട്ട: കൊളംബിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ വർധിക്കുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഇതുവരെ 132 പേരാണ് ദുരന്തത്തിൽ മരിച്ചത്. 570 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
1575 വീടുകൾ, 18 ആരോഗ്യ കേന്ദ്രങ്ങൾ, 52 സ്കൂളുകൾ എന്നിവയുൾപ്പെടെ 1600 കെട്ടിടങ്ങൾ തകർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 61 കെട്ടിടങ്ങൾ പൂർണമായും ഇല്ലാതായെന്ന് കൊളംബിയ പ്രസിഡന്റ് ബെലാർഡോ ഡി ലാ എസ്പ്രിയല്ല പറഞ്ഞു. “ജനങ്ങളെ ഒറ്റയ്ക്കാക്കില്ല, അവർ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. പൂർണ ഉത്തരവാദിത്വത്തോടെ അവരുടെ കാര്യങ്ങൾ പരിഗണിക്കും’, എസ്പ്രിയല്ല പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമാണിതെന്ന് കൊളംബിയ ജിയോളജിക്കൽ സർവീസ് പറഞ്ഞു.
റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തിങ്കളാഴ്ച തലസ്ഥാനമായ ബൊഗോട്ടയെയടക്കം പിടിച്ചുകുലുക്കിയത്. 21 തുടർചലനങ്ങളും ഉണ്ടായി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബൊഗോട്ടെയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള സാൻ ഹോസേ ഡെൽ പാമറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. അതിർത്തി രാജ്യമായ എക്വഡോറിലും പ്രകമ്പനമുണ്ടായി. ചെറു പ്രകമ്പനങ്ങൾ സ്ഥിരമായി ഉണ്ടാവാറുണ്ടെങ്കിലും രാജ്യത്ത് ഇത്രവലിയ ഭൂചലനമുണ്ടാകുന്നത് അപൂർവമാണ്.
