തിരുവനന്തപുരം: കേരളത്തിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. ഇൗ വിഷയത്തിൽ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. ഇൗ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. സ്പോൺസർക്ക് പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ എഎഫ്എക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കലൂരിലെ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോണ്സര്ക്ക് സ്റ്റേഡിയത്തിന്മേല് അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക പ്രേമികള്‍ക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാൻ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്പോണ്‍സറാകാന്‍ താല്‍പ്പര്യം അറിയിച്ച് 2 സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോണ്‍സറായി നിശ്ചയിക്കുകയും അവര്‍ എഎഫ്എയുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.
